Monday, March 26, 2007

തമനു | കൂ കൂ കൂ കൂ തീവണ്ടി

കിന്നാരത്തുമ്പികള്‍ റിലീസായതിനു ശേഷം ഒരു രണ്ടു വര്‍ഷത്തോളം കേരളത്തിലെ മദ്ധ്യവയസ്കരുടെ ദിനങ്ങള്‍ എത്രത്തോളം സന്തോഷകരമായിരുന്നോ അത്രത്തോളം സന്തോഷകരമായിരുന്നു കളറുകള്‍ക്കും, ഏതു തരം സിനിമകള്‍ വരുന്ന തീയറ്ററുകള്‍ക്കും ക്ഷാമമില്ലാത്ത കോട്ടയത്തെ എന്റെ കമ്പ്യൂട്ടര്‍ പഠന ദിനങ്ങള്‍.

ഒരിക്കല്‍ സിനിമക്ക്‌ പോയി ടിക്കറ്റ്‌ കിട്ടാതെ വന്നപ്പോ അടുത്ത ഷോ വരെ സമയം കളയാനും, പിന്നെ കോട്ടയം പുഷ്പനാഥിന്റെയും, മാത്യു മറ്റത്തിന്റെയും കഥകളില്‍ മാത്രം കേട്ടിട്ടുള്ളതുമായ എയര്‍ കണ്ടീഷണര്‍ എയര്‍ കണ്ടീഷണര്‍ എന്ന സാധനത്തിന്റെ കാറ്റ്‌ ഒക്കുകയാണെങ്കില്‍ ഒന്ന്‌ കൊണ്ട്‌ കളയാം എന്ന വ്യാമോഹത്തിലുമാണ്‌ കമ്പ്യൂട്ടര്‍ ക്ലാസിന്റെ കാര്യം തിരക്കാന്‍ എന്ന വ്യാജേന ഞാന്‍ ഞാന്‍ കോട്ടയത്തെ ആ പ്രശസ്ത സ്ഥാപനത്തിലെത്തിയത്‌.

പക്ഷെ ആദ്യം കണ്ടപ്പോ ശ്രീദേവിയുടെ ഷേപ്പും, ജോയിന്‍ ചെയ്തു കഴിഞ്ഞ്‌ മൈന്‍ഡ്‌ ചെയ്യാതായപ്പോ മലയാള നടി ലളിതശ്രീയുടെ ഷേപ്പും എന്നേക്കൊണ്ട്‌ തോന്നിച്ച അവിടുത്തെ റിഷപ്ഷനിസ്റ്റ്‌ തന്ന ഒറ്റ ഷേക്ക്‌ ഹാന്‍ഡില്‍ വീണുപോയ ഞാന്‍ അപ്പോള്‍ തന്നെ കൈയിലുണ്ടായിരുന്ന 50 രൂഫാ കൊടുത്ത്‌ രജിസ്റ്റര്‍ ചെയ്തുപോയി. ബാക്കിയുള്ള കാശ്‌ വീട്ടില്‍ വരെ വരാനുള്ള വണ്ടിക്കൂലിക്ക്‌ തികയാഞ്ഞതുകൊണ്ട്‌ ആറു കിലോമീറ്റര്‍ ദൂരെ തെക്കേമല ജംഗ്ഷനില്‍ ഇറങ്ങി, കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ ഉയര്‍ന്ന യാത്രക്കൂലിയേയും, ഗതാഗത മന്ത്രിയുടെ വല്യപ്പൂപ്പന്മാരെയും ഒക്കെ അത്ര മോശമല്ലാത്ത തെറി വിളിച്ചു നടന്നു വരാന്‍ പ്രചോദനമായി നിന്നത്‌ ആ ഒറ്റ ഹസ്തദാനമായിരുന്നു.

പക്ഷേ ഹസ്തദാനത്തിന്റെ ആവേശം, കൊടുക്കേണ്ടുന്ന ഭീമമായ ഫീസിനും, മറ്റു ചിലവുകള്‍ക്കുമൊപ്പം തൂക്കി നോക്കി എന്റെ പിതാവെന്നെ ആദ്യമേ തോല്‍പ്പിച്ചു.

ഒടുവില്‍ ജുറാസിക്‌ പാര്‍ക്ക്‌ എന്ന സിനിമയില്‍ ദിനോസോറുകളെ ഉണ്ടാക്കിയിരിക്കുന്നത്‌ കമ്പ്യൂട്ടറിലാണെന്ന അറിവ്‌ കൈമുതലായായുണ്ടായിരുന്ന എന്റെ ചേച്ചിയെ മണിയടിച്ച്‌ അതിനേക്കാള്‍ വലിയ സംഭവം ഉണ്ടാക്കുന്ന വേഡ്സ്റ്റാറും, ലോട്ടസുമാ ഇത്ര ചുരുങ്ങിയ ഫീസില്‍ പഠിപ്പിക്കുന്നത്‌ എന്ന് കേന്ദ്ര നേതൃത്വത്തില്‍ റെക്കമന്‍ഡേഷന്‍ നടത്തിക്കുന്നതില്‍ വിജയിച്ചു ഞാന്‍.

എന്നെയും, ചേട്ടന്മാരെയും അപേക്ഷിച്ച്‌ ഒരു വിധം വിവരമുള്ളതും, സത്യവുമായ കാര്യങ്ങളേ ചേച്ചി സംസാരിക്കൂ എന്നൊരു ദുഷ്‌പേര്‌ അവളെപ്പറ്റിയുണ്ടായിരുന്നതിനാല്‍ പിന്നീടുള്ള കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി സാര്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മഞ്ഞില്‍ തെന്നി വീണപോലെ കണ്ണടച്ചു തുറക്കുന്ന വേഗതയിലായിരുന്നു. ഒരുപക്ഷേ ഭാവിയില്‍ ഏതെങ്കിലും സിനിമയില്‍ ദിനോസോറിനോടൊപ്പം സ്വന്തം മകന്റെ പേരെഴുതിക്കാണിക്കുന്ന ആ സുന്ദരദിനത്തിന്‌ ഒരു വിലങ്ങ്‌ തടിയാകണ്ടാ എന്നവര്‍ കരുതിക്കാണും.

ട്രെയിനിനോളം വരുമോ ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ എന്ന കാരണം മാത്രമായിരുന്നില്ല അതിനേക്കാളേറെ ഒരിക്കല്‍ എറണാകുളത്തുനിന്നും ചെങ്ങന്നൂര്‍ വരെയുള്ള ട്രയിന്‍ യാത്രയില്‍ ഞാന്‍ കണ്ട കുറേ ചെത്ത്‌ പയ്യന്മാരുടെയും പെണ്‍കുട്ടികളുടെയും ഒന്നിച്ചുള്ളയാത്രയായിരുന്നു, ഇലന്തൂര്‍ ജംഗ്ഷനില്‍ നിന്നും നേരിട്ട്‌ ഇന്‍സ്റ്റിട്യൂട്ടിന്റെ പടിക്കല്‍ വരെ ചെല്ലാന്‍ ബസുകളുണ്ടായിട്ടും അമ്പത്‌ കിലോമീറ്റര്‍ ദൂരമുള്ള കോട്ടയത്ത്‌ പോകാന്‍ ഇരുപത്‌ കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂര്‍ വരെ മൂന്നു ബസുകള്‍ മാറിക്കേറിയും അവിടുന്ന്‌ ട്രെയിനിലും പോകാന്‍ എന്നെ പ്രേരിപ്പിച്ചത്‌. എന്നിട്ടും കൃത്യനിഷ്ടയില്‍ ഒന്നാമനായിരുന്ന ഞാന്‍ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ഏറ്റവും പുറകിലെ ബോഗിയിലെ മഞ്ഞ ഗുണനചിഹ്നവും, ലേശം വൈകിയെന്നതിന്റെ ചുരുക്കമായ LV എന്ന ബോര്‍ഡും അകന്നകന്ന്‌ പോകുന്നത്‌ മാത്രമേ മിക്ക ദിവസവും കണ്ടിരുന്നുള്ളൂ.

ട്രെയിനില്‍ യാത്രചെയ്യുന്ന എല്ലാ ആണ്‍പിള്ളേരോടും ആ ട്രെയിനില്‍ തന്നെ യാത്ര ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളും മിണ്ടും എന്ന ചിന്ത വ്യര്‍ത്ഥമായിരുന്നു എന്നു മനസിലാക്കാന്‍ നീണ്ട രണ്ടു വര്‍ഷക്കാലവും, എന്റെ അപ്പന്‍ കാമധേനുവിനെ വിറ്റതിന്റെ പൈസയും ചിലവാക്കി തീര്‍ക്കേണ്ടിവന്നു.

പെണ്‍കുട്ടികളെ ഇമ്പ്രസ്‌ ചെയ്യിക്കാന്‍ ട്രയിനിന്റെ വാതുക്കല്‍ അലസമായി പുറത്തേക്ക്‌ ആഞ്ഞ്‌ പാട്ടു സീനുകളില്‍ കാണുന്ന ഷാരൂഖാനേപ്പോലെ യാത്രചെയ്യുക, എല്ലാ സ്റ്റേഷനിലുകളിലും ഇറങ്ങി റെയില്‍വേ ഡിവിഷനല്‍ മാനേജരുടെ സ്റ്റെയിലില്‍ എല്ലാ ബോഗികളും ചെക്ക്‌ ചെയ്യാനെന്നപോലെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ അലഞ്ഞുതിരിഞ്ഞ്‌ നടക്കുക, ട്രയിന്‍ മൂവ്‌ ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞ്‌ മാത്രം ചാടിക്കേറുക, യേശുദാസിനെപ്പോലെയെന്ന്‌ പാടുന്ന ഞങ്ങള്‍ക്കും, സ്ഥിരമായി ട്രെയിനില്‍ കാണുന്ന പിച്ചക്കാരെപ്പോലെയെന്ന്‌ നാട്ടുകാര്‍ക്കും തോന്നുന്ന രീതിയില്‍ പാട്ടു പാടുക മുതലായ എല്ലാ കലാപരിപാടികളും ചെയ്തിട്ടും വായിനോക്കികളെന്നും അലവലാതികളെന്നും സ്വല്‍പം പ്രായമുള്ള സഹയാത്രികര്‍ക്ക്‌ തോന്നലുണ്ടാക്കാന്‍ മാത്രമേ അവയെല്ലാം ഉതകിയുള്ളു.

ഇത്തരം കലാപരിപാടികളെല്ലാം ചെയ്ത്‌ കഴിഞ്ഞ്‌ ബാക്കിയുള്ള സമയങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും പാര വയ്ക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധവച്ചുപോന്നിരുന്നു. അബദ്ധവശാലെങ്ങാനും മുണ്ടുടുത്തു വരുന്നവരുടെ മുണ്ടു പറിക്കുക, ടോയിലറ്റില്‍ കയറുന്നവരെ അതില്‍ തന്നെ നിര്‍ത്തുന്നതിനായി വാതില്‍ പുറത്തുനിന്ന്‌ വലിച്ചു പിടിക്കുക മുതലായവ അവയില്‍ ചിലത്‌ മാത്രം. ഞങ്ങളുടെ കൂട്ടത്തില്‍ ഏതു പാരകളും അവസാനം ചെന്നു ചേരാന്‍ ഏറ്റവും യോഗ്യനായിരുന്നു പിസി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന തോമാച്ചന്‍. അവനെ കൂട്ടത്തില്‍കൊണ്ടു നടക്കുന്നതിന്റെ ഉദ്ദേശവും അതു മാത്രമായിരുന്നു.

സീസണുകളില്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത്‌ ശബരിമല സീസണ്‍ ആയിരുന്നു. കുറുക്കുവഴിയായി പാളത്തിലൂടെ നടക്കുമ്പോള്‍ ഹിമാലയത്തില്‍ കയറുന്നതിനേക്കാള്‍ സൂക്ഷിച്ച്‌ ഓരോ കാലടികളും വച്ചില്ലെങ്കില്‍ സെപ്റ്റിക്‌ ടാങ്കില്‍ വീണ അവസ്ഥയില്‍ ആകും എന്ന പേടി മാത്രമല്ലായിരുന്നു അതിനേക്കാളേറെ, ഫെയര്‍ ആന്‍ഡ്‌ ലവ്‌ലിയും കുട്ടിക്കൂറയും അളവില്‍ കവിഞ്ഞ രീതിയില്‍ ഉപയോഗിച്ചാലും പാണ്ടി അയ്യപ്പന്മാരുടെ ഇടയില്‍ നിന്നാല്‍ എന്നെ പെട്ടെന്നൊന്നും തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു എന്നതും ഒരു കാരണമായിരുന്നു.

അങ്ങനെയൊരു ശബരിമല സീസണില്‍ എല്ലാബോഗികളിലും കുറേ പാണ്ടി അയ്യപ്പന്മാരേയും, അറുപതു കഴിഞ്ഞ മാളികപ്പുറത്തമ്മമാരേയും കൊണ്ടു നിറഞ്ഞ വിരസമായ ഒരു ദിവസം മറ്റൊന്നും ചെയ്യാനില്ലാത്തതിനാലും, ഇന്‍സ്റ്റിട്യൂട്ടില്‍ ചെന്നാല്‍ പിന്നെ പെണ്‍കുട്ടികളൂടെ വായില്‍ നോക്കി നില്‍ക്കേണ്ട വിലപ്പെട്ട സമയം മൂത്രമൊഴിക്കാനായി കളയേണ്ടല്ലോ എന്നു കരുതിയും മാത്രമാണ്‌, ഓണക്കാലത്ത്‌ ഏഷ്യാനെറ്റില്‍ അഞ്ചു മിനിറ്റ്‌ പടവും പതിനഞ്ചു മിനിറ്റ്‌ പരസ്യവുമായി കാണിക്കുന്ന ആറാം തമ്പുരാന്‍ സിനിമ പതിനഞ്ചാം പ്രാവശ്യം കാണുന്നതിനേക്കള്‍ ക്ഷമയും സഹനശക്തിയും ഉള്ളവര്‍ക്കുമാത്രം ഉപയോഗിക്കാന്‍ കഴിയുന്നതും, കാമകലകളുടെ സചിത്ര വിവരണങ്ങളും പത്ത്‌ പതിനഞ്ചു ഐലവ്‌യൂകളെങ്കിലും ആലേഘനം ചെയ്തിട്ടുള്ളതുമായ ടോയിലറ്റില്‍ ഒന്നു പോയിക്കളയാം എന്നു ഞാന്‍ തീരുമാനിച്ചത്‌.

ടോയിലറ്റില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ ശ്വാസം അകത്തേക്കെടുക്കുന്നത്‌ ദുഷ്കരമായതിനാല്‍, ഹൂ ഹൂ ഹൂ ഹൂ .... എന്നു മാത്രം വരികളുള്ള ഏതു ട്യൂണിലും പാടാവുന്ന ഒരു പാട്ടും പാടി കാര്യം സാധിച്ച്‌ പുറത്തേക്കിറങ്ങിയ ആ നിമിഷമാണ്‌ പിസി തൊട്ടെതിര്‍ വശത്തെ ടോയിലറ്റിന്റെ വാതില്‍ പുറത്തേക്ക്‌ വലിച്ച്‌ പിടിച്ചിരിക്കുന്നത്‌ കണ്ടത്‌.

"ആരാടാ അകത്ത്‌ ... ?"

എന്ന എന്റെ ചോദ്യം കേട്ട്‌ തല തിരിച്ച്‌ എന്നെ കണ്ട പിസിയുടെ മുഖം വിളറി വെളുത്ത്‌, ഇന്‍ഡ്യന്‍ ടീമിന്റെ ബാറ്റിംഗ് കണ്ടുകൊണ്ടിരിക്കുന്ന കോച്ച്‌ ഗ്രെഗ് ചാപ്പലിന്റേതു പോലായത്‌ ‌ ഞാന്‍ അന്നേരം ശ്രദ്ധിച്ചില്ല.

ഞാനാണ്‌ ഉള്ളില്‍ എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ആ ടോയിലറ്റിന്റെ വാതില്‍ അവനേക്കൊണ്ട്‌ എന്റെ കൂട്ടുകാര്‍ വലിച്ച്‌ പിടിപ്പിക്കുകയായിരുന്നു എന്നതും ഞാന്‍ മനസിലാക്കിയില്ല.

അതിന്‌ മുന്‍പ്‌, "ഈശോയാടാ, ഒന്നു സഹായീര്‌" എന്നു അവന്‍ പറഞ്ഞു കേട്ടതിന്റെ ആവേശത്തില്‍, വേലിയേല്‍ വല്ല പാമ്പിന്റെ പടം കണ്ടാല്‍ പോലും ചുമ്മാ അങ്ങ്‌ എടുത്ത്‌ കോ.. കോ.. കോട്ടയത്ത്‌ കൊണ്ടു വയ്ക്കാന്‍ തയാറായി നടന്നിരുന്ന കാലവും, പ്രായവും ആയിരുന്നതിനാല്‍ ഞാനും അതിന്റെ വാതിലില്‍ പിടിച്ച്‌ വടം വലി മല്‍സരത്തില്‍ പങ്കെടുക്കുന്നപോലെ നടു വളച്ച്‌ സര്‍വ്വശക്തിയുമെടുത്ത്‌ പിസിയെ സഹായിക്കാന്‍ തുടങ്ങി .

ഞാന്‍ പിടിച്ച അതേ നിമിഷം പിസിയുടെ കൈ അയയുന്നതും അവനുള്‍പ്പെടെ എന്റെ കൂട്ടുകാര്‍ എല്ലാവരും പോലീസിനെ കണ്ട കുലുക്കിക്കുത്തുകാരെപ്പോലെ അടുത്ത ബോഗികളിലേക്ക്‌ വലിയുന്നതും കണ്ടപ്പോഴാണ്‌, അകത്തുണ്ടെന്നു പറഞ്ഞ ഈശോ ഒരാഴ്ചയായി ചിക്കന്‍ പോക്സ്‌ പിടിപെട്ടു കിടക്കുകയാണല്ലോ ദൈവമേ എന്ന ചിന്ത എനിക്കുണ്ടായത്‌.

പക്ഷെ അപ്പോഴേക്കും സമയം വളരെ വൈകിപ്പോയിരുന്നു. അതിന് മുന്‍പ്‌ “അയ്യോ, അമ്മാ, യാരെടാ, വിടര്‍‌റാ, കാലമാടാ, കാപ്പാത്തുങ്കോ” മുതലായ തമിഴ് വാക്കുകളുടെ അകമ്പടിയോടു കൂടി, ടോയിലറ്റില്‍ നിന്നും പേടിച്ചരണ്ട നിലവിളിരൂപത്തിലുള്ള ഒരു സ്ത്രീശബ്ദം , ട്രെയിനിന്റെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേട്ട്‌ കുറേ പാണ്ടിയാന്മാരും, ദേശസ്നേഹമില്ലാത്ത കുറേ മലയാളികളും എന്റെ ചുറ്റും വന്നു കൂടി.

വാതിലില്‍ നിന്നും പിടി വിട്ട്‌ ഒന്നും അറിയാത്തതു പോലെ കൈയും തട്ടി പുറത്തേക്ക്‌ പോകാനുള്ള എന്റെ ശ്രമം വിഫലമായിപ്പോയി. അപ്പോഴേക്കും ജെല്ലിക്കെട്ടു മല്‍സരത്തില്‍ കാളയെപ്പോലും പിടിക്കുന്നതില്‍ എക്‍‌സ്‌പേര്‍ട്ടായിരുന്ന പാണ്ടിയാന്മാര്‍ എന്നെ പുല്ലുപോലെ പിടിച്ചുപൊക്കി നല്ല ചെന്തമിഴില്‍ എന്തൊക്കെയോ പറഞ്ഞു തുടങ്ങിയിരുന്നു.

തൃശൂര്‍ പൂരത്തിന്‌ കുടമാറ്റം വ്യക്തമായിക്കാണണം എന്ന ഒറ്റമോഹവുമായി അബദ്ധവശാല്‍ ആണുങ്ങടെ ഇടയില്‍ പെട്ടുപോയ മദാമ്മയ്ക്ക്‌ കേരള സംസ്കാരത്തെപ്പറ്റി ഒരു തീസീസ്‌ എഴുതാനും മാത്രമുള്ള വിവരം അഞ്ചേ അഞ്ചു മിനിറ്റു കൊണ്ട്‌ ഉണ്ടായതുപോലെ, അതിലും കുറവ്‌ സമയം മാത്രം ഒരു നിസാര ടോയിലറ്റില്‍ ചെലവഴിച്ചു കൊണ്ട്‌ തനിക്ക്‌ കേരള സംസ്കാരം മൊത്തത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ "ഉയിരെ പോനാലും റെയില്‍ വണ്ടിയിലെ കഴിവറെയില്‍ ഏറമാട്ടേന്‍" എന്ന ദൃഡപ്രതിജ്ഞ എടുത്ത മുഖഭാവവുമായി, എന്റെ അമ്മാമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഞാന്‍ ചുറ്റും കേള്‍ക്കുന്ന തെറികളുടെ ഫീമെയില്‍ വോയിസില്‍ ഉള്ള ഒരു ട്രാക്കും പാടിക്കൊണ്ട്‌ എന്റെ മുന്‍പില്‍ വന്ന്‌ നിന്ന്‌ പുലയാട്ട്‌ തുടങ്ങി.

അപ്പോഴേക്കും ഒരഞ്ചാറ്‌ ബോഗിയില്‍ കൊള്ളാവുന്ന ആള്‍ക്കാര്‍ പീഡനക്കേസിലെ പ്രതിയെ കാണാനുള്ള ആകാംഷയോടെ വന്ന്‌, എന്നേയും ശരീരമേതാ, വസ്ത്രമേതാ എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തവിധം കറുത്തു നിന്നിരുന്ന ആ കെളവിയേയും നോക്കി "എന്നാലും ഈ ചെറുക്കന്‍ !!" എന്ന ഭാവത്തില്‍ മൂക്കത്ത്‌ വിരല്‍ വച്ച്‌ നിന്നു.

സംഗീത കച്ചേരി കേള്‍ക്കാന്‍ അബദ്ധവശാലെങ്ങാനും പോയാല്‍ വിവരമുള്ള ഏതെങ്കിലും കേള്‍വിക്കാരന്‍ പാട്ടുകള്‍ക്കിടയില്‍ പറയുന്ന പറയുന്ന ബലേ ഭേഷ്‌, സബാഷ്‌ മുതലായ വാക്കുകള്‍ മാത്രമേ ആകെ മൊത്തത്തില്‍ നമുക്കു മനസിലാവുകയുള്ളൂ എന്നപോലെ ആ തമിഴ്‌ പെരുമഴകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന ഒന്നോ രണ്ടോ മലയാളം (?) വാക്കുകള്‍ മാത്രമേ എനിക്കു മനസിലായുള്ളൂ.

ഏതൊരു പെണ്ണിനെയെങ്കിലും ഒന്നു നോക്കുകയെങ്കിലും ചെയ്താല്‍ സാധാരണ ആദ്യം ഉല്‍ഭവിക്കാറുള്ള ആ ചോദ്യത്തിന്‌ ഞാന്‍, "അമ്മ വീട്ടിലുണ്ട്‌, പെങ്ങളെ പന്തളത്ത്‌ കെട്ടിച്ചു വിട്ടു" എന്ന സത്യസന്ധമായ ഉത്തരം എന്നാലാവുന്ന വിധം തമിഴില്‍ ട്രാന്‍സ്‌ലേറ്റ്‌ ചെയ്ത്‌ കരുതി വച്ചെങ്കിലും പറയേണ്ടി വന്നില്ല. അതിനു മുന്‍പ്‌ ട്രെയിന്‍ കോട്ടയത്ത്‌ നില്‍ക്കുകയും, അവിടെയിറങ്ങാനുള്ള യാത്രക്കാരുടേ തിരക്ക്‌ മുതലെടുത്ത്‌, ഒരു കൈകൊണ്ട്‌ മുഖം മറച്ച്‌ തിടുക്കത്തില്‍ ഞാന്‍ ഇറങ്ങി ഓടുകയും ചെയ്തു.

വീണ്ടും കാശു മുടക്കി കോട്ടയത്തു വന്ന്‌ എന്നെ തല്ലാനുള്ള തന്റേടം അവര്‍ക്കില്ലെന്നറിയാമാരുന്നെങ്കിലും, പിന്നീടുള്ള രണ്ടാഴ്ച ഞാന്‍ യാത്ര കെ.എസ്‌.ആര്‍.ടി.സി. ബസില്‍ ആക്കിയത് പേടിച്ചിട്ടൊന്നുമായിരുന്നില്ല, നഷ്ടത്തിലോടുന്ന നമ്മുടെ സംസ്ഥാന ഗതാഗത വകുപ്പിന്‌ നമ്മളെക്കൊണ്ടാകുന്ന പോലെ ഒരു സഹായം ചെയ്യാമല്ലോ എന്നു കരുതി മാത്രമായിരുന്നു.

എന്തായാലും ആ പാവം സ്ത്രീ പിന്നീടൊരിക്കലും ട്രെയിന്‍ ടോയിലറ്റില്‍ കയറിയിട്ടുണ്ടാകും എന്നെനിക്ക്‌ തോന്നുന്നില്ല. തമിഴ്‌ നാട്ടില്‍ ചെല്ലുന്നതു വരെ എങ്ങനെ പിടിച്ചു നിന്നു ആവോ .....